Friday, March 4, 2011

കളഞ്ഞുപോയ വജ്രമോതിരം

വെളുത്തു മെലിഞ്ഞു ഉയരമുള്ള നാണംകുണുങ്ങിയായ ചെറുപ്പക്കാരന്‍, ഇന്നലെ സന്ധ്യമയങ്ങുമ്പോള്‍ വരെ അതായിരുന്നു എന്‍റെ കൂട്ടുകാര്‍ എനിക്ക് നല്‍കിയിരുന്ന വിശേഷണം. ഭൂകമ്പങ്ങളും കലാപങ്ങളും കണ്ടു പതറാതെ, തിളങ്ങുന്ന വെള്ളാരങ്കല്ലുകളെ വിലമതിക്കാനാകാത്ത വൈര്യക്കലുകളാക്കി മാറ്റുന്ന കലാകാരന്മാരുടെ നാട്ടില്‍ നിന്നും മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിനായി എത്തി ചേര്‍ന്നതാണ് ഞാനീ തിരക്കുപിടിച്ച തലസ്ഥാന നഗരിയില്‍.

നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളുടെ സപര്യയുടെ ഫലമായി ഞാന്‍ ചെത്തിമിനുക്കിയെടുത്തതായിരുന്നു എന്‍റെ ആ വൈരക്കല്ല്. കോരിത്തരിപ്പിക്കുന്ന കൌമാരവും ചോരതിളക്കുന്ന യൌവ്വനവും കവര്‍ന്നെടുക്കാതെ തനി തങ്കത്തില്‍ തീര്‍ത്ത മോതിരത്തില്‍ പതിച്ചു, നിഷ്കളങ്കതയില്‍ പൊതിഞ്ഞു എന്‍റെ ഹൃദയത്തിന്‍റെ അലമാറിയില്‍ ഞാന്‍ ഭദ്രമായി അത് സൂക്ഷിച്ചു വച്ചു. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ഹൃദയത്തിന്‍റെ കവാടം തുറക്കുന്ന മൃദുലമായ കൈകളിലെ പൂവിരലില്‍ അണിയിക്കാന്‍.

വിപണിയെന്ന യാഗാശ്വത്തിന്‍റെ കടിഞ്ഞാണ്‍ ആദ്യമായി കൈകളില്‍ വച്ചു തന്ന ചേട്ടന്മാരും ചേച്ചിമാരും യാത്ര ചോദിക്കുന്ന വേര്‍പാടിന്‍റെ ഫെയര്‍വെല്‍ മുഹൂര്‍ത്തം. അത് എന്നെന്നും ഓര്‍ത്തു ആസ്വദിക്കാനുള്ള ഒരു സുവര്‍ണ്ണ നിമിഷമാക്കി മാറ്റി അടിച്ചു പൊളിക്കാന്‍ കൂടിയതായിരുന്നു ഞങ്ങളവിടെ. ചടുലമായ ഇന്ത്യന്‍ പാര്‍ട്ടി സംഗീതത്തിന്‍റെ തിരമാലകള്‍ തീര്‍ത്തു മനുഷ്യ ശരീരത്തിലെ ഓരോ മണല്‍ത്തരിയെയും ആനന്ദനൃത്തത്തിലേക്ക് തള്ളിയിടുന്ന DJ മ്യൂസിക്. സ്കേര്‍ട്ടുകളും പാര്‍ട്ടിവെയറുകളും മറയ്ക്കാത്ത സൌന്ദര്യത്തിന്‍റെ ആകാരവടിവുകള്‍ വര്‍ണ്ണശബളമാക്കുന്ന പാര്‍ട്ടി ലൈറ്റുകള്‍. ലഹരിപിടിപ്പിക്കുന്ന ആ അന്തരീക്ഷത്തിനു കൊഴുപ്പുകൂട്ടി ‍, ഉറഞ്ഞു തുള്ളുന്ന യുവത്വത്തിനു വീര്യമേകാന്‍ ഒഴുകുന്ന വോട്ക്കയും ബിയറും മറ്റു പഴച്ചാറുകളും. പിന്നെ തൊട്ടുനക്കാന്‍ എണ്ണയില്‍ പൊരിച്ചെടുത്ത എരിവുള്ള കോഴിയിറച്ചിയും.

ഓസിനു കിട്ടിയ മദ്യത്തിന്‍റെ കൈകളില്‍ മനസ്സിന്‍റെ നിയന്ത്രണം ഏല്‍പ്പിച്ചു ലഹരിയുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലാണ് ഞാനാ വെള്ളരിപ്രാവിനെ കണ്ടുമുട്ടിയത്‌. കടലുകള്‍ കടന്നു കഴിഞ്ഞ തണുപ്പുകാലത്ത് ഞങ്ങളുടെ കാമ്പസില്‍ ദേശാടനത്തിനെത്തിയ ഫ്രെഞ്ച് പറവകളുടെ കൂട്ടത്തില്‍ ഞാനവളെ ഇതിനു മുമ്പെപ്പോഴോ കണ്ടിട്ടുണ്ട്. ലഹരിയുടെ മായികമായ ആ ലോകത്തില്‍ എനിക്ക് വേണ്ടി ദൈവം ഒരുക്കിവച്ച സമ്മാനമായിരുന്നിരിക്കണം അവള്‍. മദ്യത്തിന്‍റെ ലഹരിയും അവളുടെ ചൂടും നല്‍കിയ പരമാനന്ദത്തില്‍ നേരം പുലര്‍ന്നതെപ്പോഴാണെന്ന് എനിക്കറിയില്ല. ബോധത്തിന്‍റെ സൂര്യരശ്മികളേറ്റു ഞാന്‍ കണ്ണുകള്‍ തുറക്കുമ്പോഴേക്കും അവള്‍ എന്‍റെ വജ്രമോതിരവുമായി എങ്ങോട്ടോ പറന്നു പോയിരുന്നു.

ഏറ്റവും പുറകിലെ ബെഞ്ചിലിരുന്നു, എന്നെ ലക്ഷ്യമാക്കി വരുന്ന നാല്പത്തിയേഴ് കണ്ണുകള്‍ക്ക് നേരെ നോക്കി മന്ദഹസിക്കുന്ന ഈ നിമിഷത്തില്‍, പുരുഷത്വത്തിനു പൂര്‍ത്തിവന്നതിന്‍റെ ചാരിതാര്‍ത്ഥമാണോ അതോ കാത്തുസൂക്ഷിച്ച വജ്രമോതിരം കളഞ്ഞുപോയതിന്‍റെ അങ്കലാപ്പാണോ എന്‍റെ മനസ്സില്‍? എനിക്കറിയില്ല

No comments:

Post a Comment