കണക്കുപുസ്തകം. ഒരു കണക്കിന് കഥയും കണക്കല്ലേ, കഥയില്ലാത്ത കണക്കും കണക്കറ്റ കഥയും കഥയില്ലായ്മയല്ലേ? എവിടെനിന്നോ വന്നു എവിടേക്കോ പോകുന്ന ചിന്തകള്‍, ആശയങ്ങൾ. നിരന്തരമായ യാത്രക്കിടയില്‍ അല്‍പം വിശ്രമത്തിനായി അവര്‍ മനസ്സുകൾ തേടിയെത്തുന്നു. വന്നുപോകുന്ന ആ വിരുന്നുകാര്‍ അന്വിഷിയുടെ മനസിൽ ഉപേക്ഷിച്ചുപോയ അവശേഷിപ്പുകളുടെ കണക്കുപുസ്തകമാണീ ബ്ലോഗ്. എന്റെ ചിന്തകളുടെ ചരിതം ഞാനിവിടെ കുറിക്കുന്നു.
Wednesday, July 27, 2011
നിസ്സംഗത
അച്ചടക്കത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായ രണ്ടു മനസ്സാക്ഷികള്‍ എന്റെയുള്ളില്‍ പരസ്പരം പോരടിക്കുന്നു. അവരില്‍ ആരാണ് ശരി ആരാണ് തെറ്റ് എന്നറിയാതെ പട്ടം പറത്താന്‍ അറിയാത്ത കൊച്ചു പയ്യനെ പോലെ എന്റെ പ്രജ്ഞ പകച്ചു നില്‍ക്കുന്നു. നിസ്സംഗത, ഹേ അര്‍ജുനാ, യുദ്ധഭൂമിയില്‍ നീയനുഭവിച്ച അതെ നിസ്സംഗത. എന്തിനു? എന്തിനുവേണ്ടി ഞാന്‍ ഈ യുദ്ധം ചെയ്യണം? ജയവും തോല്‍വിയും എന്റെ ആത്മാവിനെ തൊട്ടു തീണ്ടുന്നില്ലല്ലോ പിന്നെന്തിനു വേണ്ടി ഞാന്‍ പോരാടണം? നിന്നെ ഗീതോപദേശം തന്നു ഉണര്‍ത്തിയ കൃഷ്ണന്റെ യോഗതത്വങ്ങള്‍ എനിക്ക് സ്വീകാര്യമല്ല. മതം എന്ന മൂഡത്തം എന്നെ, കേവലം ആത്മാഭിമാനം നഷ്ടപ്പെട്ടു ദു:ഖിക്കാനും സന്തോഷിക്കാനും കഴിയാത്ത പ്രതികരണ ശേഷി നഷ്ടപ്പെട്ട, ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു.
ജോണ്‍ ഗാള്‍ട്ട് , നീയെവിടെ? ഗാന്ധിയെന്ന പടുകിഴവനും കൃഷ്ണനെന്ന മിഥ്യയും എന്റെയുള്ളില്‍ നട്ടുവളര്‍ത്തിയ മൂഡമായ തത്വശാസ്ത്രത്തിന്റെ വിത്തുകള്‍ നീ വേരോടെ പിഴുതെടുക്കൂ. പരാജയത്തില്‍ ദു:ഖിച്ചു നെടുവീര്‍പ്പിടാനും വിജയത്തില്‍ മതിമറന്നു ആഹ്ലാദിക്കാനും കഴിയുന്ന എന്റെ മനസ്സിനെ നീ എനിക്ക് തിരിച്ചു തരൂ. നിര്‍വ്വാണമെന്ന മരീചിക തേടി മൂഡസ്വര്‍ഗത്തില്‍ ദൈവമായലയുന്ന എന്നെ നീ വീണ്ടും ഒരു മനുഷ്യനാക്കി മാറ്റൂ. ജീവന്‍ എന്ന അമൃത് ഞാനൊന്നു രുചിക്കട്ടെ, എന്റെ സര്‍ഗ്ഗശക്തികൊണ്ട് ഈ ലോകത്തെ ഒരു അണുവിടയെങ്കിലും ഞാന്‍ മുന്നോട്ടു നയിക്കട്ടെ!!
Tuesday, March 15, 2011
വിരഹിണിയുടെ വിലാപം
ഒന്നോര്‍ത്താല്‍ വിരസമായ ചൂടന്‍ പകലുകളെക്കാള്‍ ഓര്‍മ്മയുടെ സുഗന്ധമുള്ള ഈ തണുത്ത രാത്രികളെയല്ലേ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? പ്രാണനാഥന്‍റെ ആലിംഗനങ്ങളില്‍ ഞാന്‍ ആസ്വദിച്ച പ്രണയത്തിന്‍റെ സുഗന്ധം, ഈ ഓര്‍മ്മകള്‍ എനിക്ക് തിരിച്ചു നല്‍കുന്നു.
യൌവ്വനത്തിന്റെ ഓജസ്സും പ്രസരിപ്പും നിറഞ്ഞ ചെറുപ്പകാലത്താണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. കറുത്തിരുണ്ട മുഖം, ഘനഗംഭീരമായ ശബ്ദം, എന്‍റെ ഉള്ളിലെ ചൂടണയ്ക്കുന്ന ആ വിരിമാറിലെ തണുപ്പ്. ആ മാറില്‍ തലചായ്ച്ചു കിടന്ന നിമിഷങ്ങള്‍ എന്നെ പ്രണയാര്‍ദ്രയാക്കി. അയാള്‍ നല്‍കിയ പ്രണയത്തിന്റെ നിറവില്‍ എന്‍റെ ഉള്ളില്‍ ജീവന്റെ പുതുനാമ്പുകള്‍ മൊട്ടിട്ടു.
വല്ല്യേട്ടനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. ഏട്ടന്‍ നീര് വറ്റിച്ചു അദ്ധ്വാനിച്ചതിന്റെ ഫലമായിരുന്നു എന്‍റെ പ്രാണപ്രിയന്റെ ഉയര്‍ച്ച. പകരം അയാളെന്നെയും എന്‍റെ മക്കളെയും പൊന്നുപോലെ നോക്കി. ഞങ്ങളുടെ ജീവിതത്തിലെ ജീവജലമായിരുന്നു അയാള്‍. കപ്പലില്‍ ലോകം ചുറ്റി പല പല നാടുകള്‍ കണ്ടു വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു. വന്നാല്‍ നാലഞ്ച് മാസം എന്റെയും കുട്ടികളുടെയും കൂടെ. അതായിരുന്നു പതിവ്.
പിന്നീടെപ്പോഴോ പതിവുകളൊക്കെ തെറ്റി തുടങ്ങി. വരവുകള്‍ക്കിടയിലുള്ള നീളം കൂടി. വന്നാല്‍ തന്നെ ഒന്നോ രണ്ടോ ആഴ്ച തങ്ങിയാലായി. എന്നോടുള്ള നീരസത്തിന്റെ കാരണം ഞാന്‍ ഒരിക്കലും തിരക്കിയില്ല. ജരാനരകള്‍ ബാധിച്ചു യൌവ്വനം നശിച്ചു തുടങ്ങിയ എന്നെ അയാള്‍ക്ക് മടുത്തു കാണണം. ആര്‍ത്തവം നിലച്ചു ഞാന്‍ പടുവൃദ്ധയായി മാറിയ ഒരുനാള്‍ അയാള്‍ എന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞു പുതിയ വിളനിലങ്ങള്‍ തേടിപ്പോയി.
പിന്നീടുള്ള എന്‍റെ ജീവിതം വളരെ ദു:സ്സഹമായിരുന്നു. അബലയും വൃദ്ധയുമായ ഒരു സ്ത്രീക്ക് എന്ത് ചെയ്യാനാകും, പോരടിച്ചു മരിക്കുന്ന മക്കളെ നോക്കി വിലപിക്കാനല്ലാതെ? പരസ്പരം കൊന്നും തിന്നും നാഥനില്ലാത്ത എന്‍റെ കുടുംബം ചത്തൊടുങ്ങി. മരിച്ചു വീഴുന്ന എന്‍റെ മക്കളുടെയും ചെറുമക്കളുടെയും ശവശരീരങ്ങള്‍ ഞാന്‍ ദു:ഖത്തോടെ കടിച്ചിറക്കി. മരണം, അവിഭാജ്യമായ ആ സത്യത്തിലേക്ക് കണ്ണുംനട്ടു ഞാന്‍ യുഗങ്ങള്‍ കാത്തിരുന്നു.
വിധി ക്രൂരനായിരിക്കണം. മരണമെന്ന സൗകര്യം അദ്ദേഹമെനിക്ക് നിഷേധിച്ചിരിക്കുന്നു. വേദനയുടെയും സഹനത്തിന്റെയും യുഗങ്ങള്‍ കഴിഞ്ഞിതാ ഞാന്‍ വീണ്ടും ഋതുമതിയായിരിക്കുന്നു. പണ്ട് ചവച്ചിറക്കിയ ശവങ്ങളുടെ അവശിഷ്ടങ്ങള്‍ പിഴിഞ്ഞ്, കറുത്തു കൊഴുത്ത എന്‍റെ ചോരയൂറ്റുന്നു മനുഷ്യന്റെ ശാസ്ത്രം.
ഞാന്‍ ദു:ഖിതയാണ്. ഒറ്റപ്പെടലിന്റെ രാത്രികാലങ്ങള്‍ എന്നെ കണ്ണുനീരണിയിക്കുന്നു. മനുഷ്യന്റെ ശാസ്ത്രമേ നിനക്കെന്റെ നഷ്ടപ്രണയം തിരികെത്തരാന്‍ കഴിയുമോ? പറയൂ, ഞാന്‍ സ്നേഹിച്ച എന്‍റെ മഴമേഘങ്ങളെ എന്നിലേക്ക് തിരികെ കൊണ്ടുവരാന്‍ നിനക്ക് ശക്തിയുണ്ടോ?
ആര്‍ത്തവം നിലച്ചു മണ്ണ് മണലാകുന്നു, ആ മണലില്‍ നിന്നും എണ്ണയൂറ്റുന്ന മനുഷ്യനു മരുഭൂമിയുടെ യൌവ്വനം തിരികെ നല്‍കുവാനാകുമോ? ചൂടനായ വെയിലിന്റെ അനുജത്തിക്ക് മഴയുടെ പ്രണയം തിരിച്ചുനല്‍കാന്‍ അവനു ശക്തിയുണ്ടോ?
Sunday, March 13, 2011
ബലൂണ്‍ സര്‍ക്കസ്
മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഹൈഡ്രജന്‍ ബലൂണ്‍. അതിന്‍റെ താഴെ വലിയ കുട്ടയില്‍ നിറയെ മനുഷ്യര്‍ നിന്ന് ഹൈഡ്രജന്‍ നിറയ്ക്കുന്നു. അതും പോരാതെ ബലൂണില്‍ നിന്നു തൂങ്ങി കിടക്കുന്ന കുറെ കയറുകളില്‍ അള്ളിപ്പിടിച്ചു ഹൈഡ്രജന്‍ പമ്പ് ചെയ്യുന്ന വേറെ കുറെപ്പേര്‍. നേരെ താഴത്ത്, പിടിവിട്ടു ചാടുന്ന മനുഷ്യരെ രക്ഷിക്കാന്‍ പോലീസുകാരും ഫയര്‍ ഫോര്‍സും ഒരു വലിയ വലകെട്ടി കാവല്‍ നില്‍ക്കുന്നു. അടുത്ത് തന്നെ കുറെ ആംബുലന്‍സുകള്‍ നില്‍ക്കുന്നുണ്ട് വലയില്‍ നിന്നും മാറി നിലത്തു വീഴുന്നവരെ എടുത്തു ആശുപത്രിയിലേക്ക് ഓടാന്‍.
ബലൂണിനു ചേര്‍ന്ന് ഒരു വലിയ ഏണി പണിതിട്ടുണ്ട്, അതുവഴിയാണ് ആളുകളെ ബലൂണിലെ കുട്ടയിലെക്കും കയറിലെക്കും ഒക്കെ കയറ്റി വിടുന്നത്. ആ ഏണിക്ക് ചുവട്ടില്‍ സ്വര്‍ണ്ണമാലയും ഖടകവും ഒക്കെ അണിഞ്ഞു സില്‍ക്ക് ജുബ്ബയും ഇട്ടു കുറച്ചു പേര്‍ ഹൈഡ്രജന്‍ പമ്പുകള്‍ വില്‍ക്കുന്നു. പമ്പ് മേടിച്ചാലെ ഏണിയിലേക്ക് കടത്തി വിടു. അവിടെയും കുറച്ചു പോലീസുകാരുണ്ട് തിരക്ക് നിയന്ത്രിക്കാനും പമ്പ് പരിശോദിക്കാനും ഒക്കെ.
ഓരോ നിമിഷവും വീര്‍ത്തു വലുതായിക്കൊണ്ടിരിക്കുന്ന ആ ബലൂണിന്റെ മുകളില്‍ ടൈ കെട്ടി കുറെ വിദ്വാന്മാര്‍ പച്ചക്കൊടി കാണിക്കുന്നു. അവരുടെ കക്ഷത്തില്‍ ചുവപ്പ് കൊടികള്‍ ഇരിക്കുന്നുണ്ട്. ഇടയ്ക്കവര്‍ പച്ച മാറ്റി ചുവപ്പുകൊടി കാണിക്കുമ്പോള്‍ താഴെ ഉള്ള പോലീസുകാര്‍ ബലൂണ്‍ വലിച്ചു താഴ്ത്തും. ചുങ്ങി താഴുന്ന ബലൂണില്‍ നിന്നും കണ്ണുമടച്ചു കുറെ പേര്‍ താഴേക്ക് ഒറ്റ ചാട്ടമാണ്. വലയില്‍ വീഴുന്നവര്‍ കുറെ പേര്‍ നെഞ്ഞത്തടിച്ചു വാവിട്ടു കരയുന്നു. താഴെ വീണവരെ പറക്കിയെടുത്തു ആംബുലന്‍സുകള്‍ ചീറി പായുന്നു.
കൊടി മാറി പച്ചയാകുമ്പോള്‍ ഏണി കേറാന്‍ വീണ്ടും ഒരു തള്ളാണ്, വാവിട്ടു കരഞ്ഞവരും കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടവരും ഒക്കെ വീണ്ടും പമ്പും മേടിച്ചു വരിക്കു നില്‍ക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല അല്ലേ? ആദ്യം ഈ നട്ടപ്രാന്തു കണ്ടിട്ട് എനിക്കും ഒന്നും മനസ്സിലായില്ല. അടുത്തുള്ള കടലവണ്ടിയില്‍ നിന്നും രണ്ടുറുപ്പികക്ക് കപ്പലണ്ടിയും വാങ്ങി ഞാന്‍ വായും പൊളിച്ചു സര്‍ക്കസ് കണ്ടു നിന്നു. ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ നമുക്ക് കാണാന്‍ നല്ല ശേലാണല്ലോ. പതുക്കെ തക്കം നോക്കി ഒരു സില്‍ക്ക് ജുബ്ബക്കാരനോട് ചെന്ന് കാര്യമെന്താണെന്നു തിരക്കി. അപ്പോഴാണ് സംഭവം പിടികിട്ടിയത്.
ഓഹരി വിപണി എന്നാണത്രേ ഈ സര്‍ക്കസ്സിന്റെ പേര്. ജുബ്ബയിട്ട പുള്ളി ബ്രോക്കെറാണ്, കൊടി പിടിക്കുന്നവര്‍ സാമ്പത്തിക്കശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ഉള്ള വിദഗ്ദന്മാര്‍. പോലീസുക്കാരും മറ്റുമൊക്കെ യഥാര്‍ത്ഥത്തില്‍ സെബി എന്ന് പേരുള്ള ഏതോ ഒരു ഗവര്‍മെണ്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് പോലും. കലികാലം എന്നല്ലാണ്ടെ എന്താപ്പോ ഇതിനൊക്കെ പറയുക. അല്ല ഒരു കണക്കിന് കാശിനുവേണ്ടി കൊല്ലും കൊലയും ഒക്കെ നടക്കുന്ന ഈ കാലത്ത് മനുഷ്യന്‍ ഇതും ഇതിലപ്പുറവും കാട്ടീല്ലാച്ചാലെ അത്ഭുതപ്പെടെണ്ടു.
ദീപാരാധന തൊഴാന്‍ നടയ്ക്കലേക്ക് നടക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങിയത്. അതും നോക്കി നില്‍ക്കുമ്പോള്‍ അതാ ഒരു കുഴിമിന്നി ചെരിഞ്ഞു ബലൂണിന്റെ അടുത്തെക്ക് പോണൂ. ശൂ ...... ട്ടോ!! വലിയ ഒരു പൊട്ടിത്തെറി, ആകെ ബഹളം റിസഷന്‍, റിസഷന്‍ ഇടഞ്ഞേന്നു പറഞ്ഞു കുറെ പേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. എന്തായാലും ആശുപത്രിക്കാര്‍ക്കും ആംബുലന്‍സുകാര്‍ക്കും നല്ല കോളായി.
Friday, March 4, 2011
കളഞ്ഞുപോയ വജ്രമോതിരം
നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളുടെ സപര്യയുടെ ഫലമായി ഞാന്‍ ചെത്തിമിനുക്കിയെടുത്തതായിരുന്നു എന്‍റെ ആ വൈരക്കല്ല്. കോരിത്തരിപ്പിക്കുന്ന കൌമാരവും ചോരതിളക്കുന്ന യൌവ്വനവും കവര്‍ന്നെടുക്കാതെ തനി തങ്കത്തില്‍ തീര്‍ത്ത മോതിരത്തില്‍ പതിച്ചു, നിഷ്കളങ്കതയില്‍ പൊതിഞ്ഞു എന്‍റെ ഹൃദയത്തിന്‍റെ അലമാറിയില്‍ ഞാന്‍ ഭദ്രമായി അത് സൂക്ഷിച്ചു വച്ചു. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ഹൃദയത്തിന്‍റെ കവാടം തുറക്കുന്ന മൃദുലമായ കൈകളിലെ പൂവിരലില്‍ അണിയിക്കാന്‍.
വിപണിയെന്ന യാഗാശ്വത്തിന്‍റെ കടിഞ്ഞാണ്‍ ആദ്യമായി കൈകളില്‍ വച്ചു തന്ന ചേട്ടന്മാരും ചേച്ചിമാരും യാത്ര ചോദിക്കുന്ന വേര്‍പാടിന്‍റെ ഫെയര്‍വെല്‍ മുഹൂര്‍ത്തം. അത് എന്നെന്നും ഓര്‍ത്തു ആസ്വദിക്കാനുള്ള ഒരു സുവര്‍ണ്ണ നിമിഷമാക്കി മാറ്റി അടിച്ചു പൊളിക്കാന്‍ കൂടിയതായിരുന്നു ഞങ്ങളവിടെ. ചടുലമായ ഇന്ത്യന്‍ പാര്‍ട്ടി സംഗീതത്തിന്‍റെ തിരമാലകള്‍ തീര്‍ത്തു മനുഷ്യ ശരീരത്തിലെ ഓരോ മണല്‍ത്തരിയെയും ആനന്ദനൃത്തത്തിലേക്ക് തള്ളിയിടുന്ന DJ മ്യൂസിക്. സ്കേര്‍ട്ടുകളും പാര്‍ട്ടിവെയറുകളും മറയ്ക്കാത്ത സൌന്ദര്യത്തിന്‍റെ ആകാരവടിവുകള്‍ വര്‍ണ്ണശബളമാക്കുന്ന പാര്‍ട്ടി ലൈറ്റുകള്‍. ലഹരിപിടിപ്പിക്കുന്ന ആ അന്തരീക്ഷത്തിനു കൊഴുപ്പുകൂട്ടി , ഉറഞ്ഞു തുള്ളുന്ന യുവത്വത്തിനു വീര്യമേകാന്‍ ഒഴുകുന്ന വോട്ക്കയും ബിയറും മറ്റു പഴച്ചാറുകളും. പിന്നെ തൊട്ടുനക്കാന്‍ എണ്ണയില്‍ പൊരിച്ചെടുത്ത എരിവുള്ള കോഴിയിറച്ചിയും.
ഓസിനു കിട്ടിയ മദ്യത്തിന്‍റെ കൈകളില്‍ മനസ്സിന്‍റെ നിയന്ത്രണം ഏല്‍പ്പിച്ചു ലഹരിയുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലാണ് ഞാനാ വെള്ളരിപ്രാവിനെ കണ്ടുമുട്ടിയത്. കടലുകള്‍ കടന്നു കഴിഞ്ഞ തണുപ്പുകാലത്ത് ഞങ്ങളുടെ കാമ്പസില്‍ ദേശാടനത്തിനെത്തിയ ഫ്രെഞ്ച് പറവകളുടെ കൂട്ടത്തില്‍ ഞാനവളെ ഇതിനു മുമ്പെപ്പോഴോ കണ്ടിട്ടുണ്ട്. ലഹരിയുടെ മായികമായ ആ ലോകത്തില്‍ എനിക്ക് വേണ്ടി ദൈവം ഒരുക്കിവച്ച സമ്മാനമായിരുന്നിരിക്കണം അവള്‍. മദ്യത്തിന്‍റെ ലഹരിയും അവളുടെ ചൂടും നല്‍കിയ പരമാനന്ദത്തില്‍ നേരം പുലര്‍ന്നതെപ്പോഴാണെന്ന് എനിക്കറിയില്ല. ബോധത്തിന്‍റെ സൂര്യരശ്മികളേറ്റു ഞാന്‍ കണ്ണുകള്‍ തുറക്കുമ്പോഴേക്കും അവള്‍ എന്‍റെ വജ്രമോതിരവുമായി എങ്ങോട്ടോ പറന്നു പോയിരുന്നു.
ഏറ്റവും പുറകിലെ ബെഞ്ചിലിരുന്നു, എന്നെ ലക്ഷ്യമാക്കി വരുന്ന നാല്പത്തിയേഴ് കണ്ണുകള്‍ക്ക് നേരെ നോക്കി മന്ദഹസിക്കുന്ന ഈ നിമിഷത്തില്‍, പുരുഷത്വത്തിനു പൂര്‍ത്തിവന്നതിന്‍റെ ചാരിതാര്‍ത്ഥമാണോ അതോ കാത്തുസൂക്ഷിച്ച വജ്രമോതിരം കളഞ്ഞുപോയതിന്‍റെ അങ്കലാപ്പാണോ എന്‍റെ മനസ്സില്‍? എനിക്കറിയില്ല
Saturday, February 26, 2011
തിരിച്ചറിയാതെപോയ ഒരു പ്രണയം
ഗ്രേയ്സ് സെന്‍ട്രല്‍ സ്കൂളിലെ കൊച്ചു ക്ലാസ്സ്മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്, അന്ന് ഏതോ ഒരു ബെഞ്ചില്‍ ഇരുന്നു ഞാന്‍ എന്‍റെ കുഞ്ഞു വിരലുകള്‍ കൊണ്ടവളെ ആദ്യമായി ഒന്ന് തൊട്ടു, വെളുത്തു സുന്ദരമായ മിനുസമുള്ള ആ മുഖത്തില്‍.
കയ്യെത്താത്ത ഓടാമ്പലുകളും ഇരുമ്പിന്‍റെ പൂക്കള്‍ കൊണ്ട് പണിത ജനാലകളും മുറ്റത്തെ കളിപ്പറമ്പുകളില്‍നിന്നും എന്നെ ഒഴിച്ച് നിര്‍ത്തിയപ്പോള്‍, അവള്‍ എന്‍റെ കുഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരോപ്പി, എനിക്ക് ബാലരമയിലെ കഥകള്‍ വായിച്ചു തന്നു. മായാവിയും കുട്ടൂസനും പിന്നെ കുറെ രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെ ഉള്ള ആ കഥകളുടെ മായികലോകത്തില്‍ അവളുടെ കൈപ്പിടിച്ച് ഞാന്‍ ഓടിനടന്നു.
അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ലായിരുന്നു. ഹൃദയത്തില്‍ കൊണ്ടുനടന്നു ഞാനവളെ, ഞാന്‍ പോലും അറിയാതെ. ഉഷ ടീച്ചറുടെയും പിന്നെ രമോണിടീച്ചറുടെയും ഒക്കെ ക്ലാസ്സുകളില്‍ മറ്റു കൂട്ടുകാരാരും കാണാതെ അവളുടെ മൃദുലമായ ആ കൈകളില്‍ ഞാന്‍ ഇറുക്കി പിടിച്ചു. പ്രണയമെന്താണെന്നറിയാത്ത കുഞ്ഞു മനസ്സില്‍ അന്ന് ആദ്യമായി പ്രണയം മൊട്ടിട്ടു.
കൌമാരത്തില്‍ കേട്ടറിഞ്ഞ, ചഞ്ചലമായ മറ്റൊരു പ്രേമം, എന്‍റെ മനസ്സിലും മൊട്ടിട്ടപോള്‍ ഒരു ഹംസമായി അവളെന്‍റെ ദൂത് കൊണ്ടുപോയി. പ്രേമത്തിന്‍റെ പരവശതയിലന്നു പനിനീര്‍ പൂവിന്‍റെ മുള്ളുകള്‍ കൊണ്ട് എന്‍റെ കൈ മുറിഞ്ഞപ്പോള്‍, മാറോടണച്ചു അവള്‍ എന്നെ സമാധാനിപ്പിച്ചു. മുള്ളുകള്‍ കൊണ്ടാല്‍ മുറിയാത്തതാണ് യഥാര്‍ത്ഥ പ്രണയം എന്ന് എനിക്ക് പറഞ്ഞു തന്നു.
മുറ്റത്ത്‌വിരിഞ്ഞ ഏറ്റവും സുന്ദരമായ പനിനീര്‍ പൂനല്‍കി പ്രണയിക്കാന്‍ എനിക്കവള്‍ ആ പൂവിന്‍റെ നൈര്‍മല്യതയുള്ള ഒരു കുഞ്ഞു മാലാഖയെ കാണിച്ചു തന്നു. ആ മാലാഖയോടുള്ള എന്‍റെ ഇഷ്ടം തളിര്‍ത്തപ്പോള്‍ പരിഭവം പറയാതെ ഒരു നിഴലായി അവള്‍ എന്‍റെ കൂടെ നിന്നു. പക്ഷെ മാലാഖയ്ക്ക് നല്‍കിയ പനിനീര്‍പൂവിന്‍റെ ഏതോ ഒരു ഇതളില്‍ വിരിഞ്ഞ ഒരു കവിതയില്‍ ഞാന്‍ എന്‍റെ യഥാര്‍ത്ഥ പ്രണയം തിരിച്ചറിഞ്ഞു.
സൌഹൃദം പ്രണയമായത്തിന്‍റെ കുറ്റബോധം കൊണ്ട് പിന്നീട് പഠിപ്പിന്‍റെയും ജോലിയുടെയും ഒക്കെ പേരില്‍ എന്‍റെ നിഴലായവളില്‍ നിന്നു ഞാന്‍ അകന്നു പോയപ്പോള്‍, എന്നെങ്കിലും തിരിച്ചു വരുമെന്നോര്‍ത്തു അവള്‍ എനിക്ക് വേണ്ടി കാത്തിരുന്നു. അവളോടുള്ള എന്‍റെ അഗാധ പ്രണയം തിരിച്ചറിഞ്ഞ ഭീരുവായ ഞാന്‍ പക്ഷെ ഒരിക്കിലും അവളുടെ അടുത്ത് തിരിച്ചു ചെല്ലാന്‍ ധൈര്യപെട്ടില്ല.
ഭയമായിരുന്നു എനിക്ക്, അവളോടെനിക്കുള്ള ആ യഥാര്‍ത്ഥ പ്രണയം പങ്കുവച്ചാല്‍, അവള്‍ക്കതിഷ്ടമായില്ലെങ്കിലോ എന്ന ഭയം. ഏറ്റവും അടുത്ത ആ സുഹൃത്തിനെ എന്‍റെ മനസ്സിന്‍റെ ചാപല്യത്തിനു വേണ്ടി നഷ്ടപെടുത്താന്‍ എനിക്ക് കഴിയുമായിരുന്നുന്നില്ല. നഷ്ടപ്പെടലിന്‍റെ ആ ഭയത്തിനു മുന്‍പില്‍ പകച്ചു നിശബ്ദനായി അന്ന് ഞാന്‍ നടന്നകന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരുനാള്‍ മനസ്സുകൊണ്ട് സേവിച്ച മധുവിന്‍റെ ലഹരിയില്‍ മയങ്ങിയിരുന്ന എന്നെ ഉണര്‍ത്തിയവളീ നാല്‍പ്പത്തിയൊമ്പതാം നമ്പര്‍ മുറിയിലേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ അകെ പരവശനായി പോയി. മനോരഞ്ജിനിയായ അവളുടെ മുന്നില്‍ എന്‍റെ പ്രണയം മറച്ചു വക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇവിടെ വച്ചവളുടെ ചുണ്ടില്‍നിന്നും നുണര്‍ന്ന ആ ആദ്യ ചുംബനത്തിന്‍റെ മധുരമായ ലഹരിയില്‍ ഞാന്‍ ഉന്മത്തനായിരിക്കുന്നു. നഷ്ടപെടുത്താനാകില്ല എനിക്ക് ഇനിയൊരിക്കലുമീ പ്രണയം. പകച്ചു നിന്നു ഞാന്‍ നഷ്ടമാക്കിയ തിരിച്ചറിയാതെ പോയ എന്‍റെയീ പ്രണയം.
ഇതുവരെ എഴുതാന്‍മടിച്ചെങ്കിലും എന്നും ഞാന്‍ പ്രണയിച്ച എന്‍റെ വാക്കുകള്‍ക്ക് വേണ്ടി.
Monday, January 17, 2011
അമ്മ
ഋഷിമാര്‍ അഗ്നിയില്‍ ഹോമിക്കുന്ന ഹവിസ്സ് ദേവന്മാര്‍ക്ക് പങ്കിട്ടുകൊടുക്കാന്‍ ബ്രഹ്മദേവന്‍ ആര്യവംശത്തില്‍ ജനിപ്പിച്ച പുരോഹിതനായിരുന്നു അദ്ദേഹം. ബ്രഹ്മപുത്രനായതുകൊണ്ടാകണം, ആര്യന്മാര്‍ തങ്ങളുടെ ദൈവങ്ങളുമായുള്ള സംഭാഷണത്തിനു ആര്യപുത്രനെയാണ് ചുമതലപ്പെടുത്തിയത്. കൂടാതെ ആര്യസംസ്കാരത്തിന്‍റെ ആത്മാവായ വേദങ്ങളുടെ സംരക്ഷണവും അദ്ദേഹത്തെയവര്‍ ഏല്‍പിച്ചു. അങ്ങനെ അനേകായിരം സംവത്സരങ്ങള്‍ ഋഷിമാരുടെയും ബ്രാഹ്മണരുടെയും ജഡങ്ങളില്‍ ജീവനുണര്‍ത്തുന്ന ആത്മാവായി ഞങ്ങളുടെ പിതാമഹന്‍ ജീവിച്ചുപോന്നു.
കാലചക്രം ദ്വാപരയുഗത്തിലെ ഏതോ രാമശിലയില്‍തടഞ്ഞു നിന്ന ഒരു സമയബിന്ധുവില്‍, തന്‍റെ പിതൃഹത്യക്ക് പ്രതികാരം ചെയ്യാന്‍ താപദണ്‍ഡും കമണ്‌ഡലുവും ഉപേക്ഷിച്ചു കയ്യില്‍ മഴുവേന്തിയ മഹര്‍ഷിയുടെ തേജസ്സായി, പര്‍വ്വതങ്ങളും മഹാനദികളും കടന്നു ഞങ്ങളുടെ പിതാമഹന്‍ ഭാരതഖണ്ഡത്തിന്‍റെ ദക്ഷിണതീരത്തെ കൊടുംക്കാട്ടിലെത്തി. എണ്ണമറ്റ ക്ഷാത്രശീര്‍ഷങ്ങള്‍ കൊയ്തിട്ടും കലിയടങ്ങാഞ്ഞിട്ടോ അതോ ചോര കണ്ടു മനംമടുത്ത തന്‍റെ മഴുവിന്‍റെ കര്‍മ്മധര്‍മ്മത്തിന് ഭംഗം വരാതിരിക്കാനോ, എന്താണെന്നറിയില്ല ഭാര്‍ഗ്ഗവരാമന്‍ ആ കൊടുംകാടു വെട്ടിത്തെളിച്ച് അവിടെ ഞങ്ങളുടെ തറവാട് പണിതീര്‍ത്തു. മാവും പ്ലാവും തേക്കും വീട്ടിയും കാഞ്ഞിരവും കരിമ്പനയും എല്ലാം ഇടതൂര്‍ന്നു വളര്‍ന്ന ഞങ്ങളുടെ മാതൃഭൂമിയുടെ മാറില്‍ അങ്ങനെ ആദ്യമായി അദ്ദേഹം സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകി.
തന്‍റെ പാപഭാരമിറക്കാനും പിന്നെ ഇഷ്ടദേവനായ കൈലാസനാഥനെ ആരാധിക്കാനുമായി രാമന്‍ മലനാട്ടില്‍ നൂറ്റിയെട്ട് ശിവാലയങ്ങള്‍ സ്ഥാപിച്ചു. ഇടയ്ക്കു ധ്യാനനിദ്രയില്‍നിന്നുമുണരുന്ന കാമാന്തകന്‍റെ കാമം ശമിപിക്കാനും പിന്നെ തന്‍റെ കൃഷിയിടങ്ങളില്‍ കിളിര്‍ക്കുന്ന സംസ്‌കാര കതിരുകള്‍ക്ക് മാതൃവാത്സല്യം നല്‍കാനുമായി അദ്ദേഹം നൂറ്റിയെട്ട് ശക്തിക്ഷേത്രങ്ങളും പണിതു. ക്ഷേത്രങ്ങളിലെ പൂജാദികര്‍മ്മങ്ങള്‍ക്കും ഊരായ്മക്കും വേണ്ടി വടക്കുനിന്ന് ഒരു കൂട്ടം ബ്രാഹ്മണരെ രാമന്‍ ദക്ഷിണദേശത്തേക്ക് കൊണ്ടുവന്നു. അവരുടെ സംരക്ഷണത്തിനും പിന്നെ തന്‍റെ കൃഷിയിടങ്ങള്‍ പരിപാലിക്കുന്നതിനുമായി കുറച്ചു നാഗവംശത്തില്‍പ്പെട്ട ക്ഷത്രിയന്മാരെയും കൂടെ കൂട്ടി. വിരുന്നുവന്ന പരദേശി ബ്രാഹ്മണരുടെ മനസ്സുകളില്‍ ക്ഷേത്രപൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു ആര്യപുത്രന്‍ മലനാട്ടില്‍ താമസമാക്കി.
കാലം കടന്നു പോയി. രാമന്‍റെ കൃഷിയും സംസ്കാരവും മലനാട്ടിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ വേരുറപ്പിച്ചു. തറവാട് കൊട്ടാരവും കാരണവര്‍ രാജാവുമായി. രാജവംശം ജനിച്ചു. ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങളായി. പട്ടണങ്ങളും തുറമുഖങ്ങളും ഉണ്ടായി. വഞ്ചിക്കുളം തലസ്ഥാനമായി. പരദേശി ബ്രാഹ്മണര്‍ നമ്പൂതിരിമാരും നാഗന്മാര്‍ നായന്മാരുമായി, കേരളം പിറന്നു.
ദക്ഷിണദിക്കില്‍ കാവേരിയുടെ തീരത്തെ ദേശങ്ങള്‍ വാണ ദ്രാവിഡവംശത്തിലാണ് ഞങ്ങളുടെ മാതൃമാതാവ് ദ്രാവിഡപുത്രി ജനിച്ചത്. പണ്ട് ഹിമാലയസാനുക്കളില്‍ തപസനുഷ്ടിച്ചിരുന്ന ഒരു മഹാമുനിയുടെ മക്കളായിരുന്നു ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും പൂര്‍വ്വികരായ ദേവദാനവന്മാര്‍. രണ്ടമ്മമാര്‍ പെറ്റ മക്കളായ അവര്‍ എന്നും കലഹിച്ചു വളര്‍ന്നു. ഒടുക്കം വെളുത്തപക്ഷക്കാരായ അനുജന്മാര്‍ തങ്ങളുടെ ജേഷ്ടന്മാരായ കൃഷ്ണപക്ഷക്കാരെ ദക്ഷിണദേശത്തെ കാടുകളിലേക്ക് ആട്ടിപായിച്ചു. അങ്ങനെ ദക്ഷിണദേശത്ത് എത്തിയ ദാനവരുടെ പിന്‍ഗാമികളാണത്രെ ദ്രാവിഡര്‍. കാലക്ക്രമത്തില്‍ അവര്‍ ദ്രാവിഡവംശം സ്ഥാപിച്ചു പട്ടണങ്ങളും കൊട്ടാരങ്ങളും പണിതുയര്‍ത്തി പുകള്‍പെറ്റ രാജ്യങ്ങള്‍ നിര്‍മ്മിച്ചു.
സ്വത്ത് തര്‍ക്കത്തില്‍ ദേവന്മാരുടെ പക്ഷത്ത് നിന്ന ബ്രഹ്മദേവനോടുള്ള വൈര്യം കൊണ്ടാകണം ദൈവങ്ങളുമായുള്ള സംഭാഷണത്തിനുള്ള ചുമതല ദ്രാവിഡര്‍ ശക്തിസ്വരൂപിണിയായ ഞങ്ങളുടെ മാതൃമാതാവിനെയാണ് ഏല്‍പിച്ചത്. കാലക്ക്രമേണ ദ്രാവിഡവംശത്തിന്‍റെ മനസ്സാക്ഷിസൂക്ഷിപ്പുക്കാരിയായി ദ്രാവിഡപുത്രി മാറി. അനേകായിരം വര്‍ഷങ്ങളങ്ങനെ ദ്രാവിഡമനസ്സുകളില്‍ പണ്ഡിതരുടെയും മുനിമാരുടേയും ലാളനകളേറ്റു ദ്രാവിഡപുത്രി ജീവിച്ചു പോന്നു.
ദ്രാവിഡദേശത്തിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തലയുയര്‍ത്തി നിന്ന പശ്ചിമഘട്ടങ്ങള്‍ക്കപ്പുറത്ത് സഹ്യന്‍റെയും സമുദ്രത്തിന്‍റെയും ഇടയിലായിരുന്നു ഭാര്‍ഗ്ഗവരാമന്‍ ഞങ്ങളുടെ തറവാട് പണിതത്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് അറ്റുപോയ രക്തബന്ധത്തിന്‍റെ കണ്ണികള്‍ കാലചക്രത്തിന്‍റെ കറക്കത്തില്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെടുകയായിരുന്നു അവിടെ. പശ്ചിമഘട്ടത്തിന്‍റെ തെക്കും വടക്കുമുള്ള ചുരങ്ങളിലൂടെ ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംക്രമം സംഭവിച്ചു. അനേകായിരം വര്‍ഷങ്ങള്‍ തികഞ്ഞ ബ്രഹ്മചാരിയായി ഋഷിമനസ്സുകളില്‍ ജീവിച്ചു പോന്ന ആര്യപുത്രനും, ദ്രാവിഡഹൃദയങ്ങളില്‍ ചേതനയുണര്‍ത്തി കന്യകയായി ജീവിച്ചു വന്ന ദ്രാവിഡപുത്രിയും പരസ്പരം അനുരുക്തരായി. അവരുടെ അനുരാഗത്തിന് വേദി ഒരുക്കനായിരുന്നിരിക്കണം ഭാര്‍ഗ്ഗവരാമന്‍ കാട് വെട്ടിത്തെളിച്ച് ഞങ്ങളുടെ തറവാട് പണിതത്. അന്യോന്യം അനുരുക്തരായ ആര്യപുത്രനും ദ്രാവിഡപുത്രിയും ക്ഷേത്രാങ്കണങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലും വച്ച് ഹൃദയങ്ങള്‍ പങ്കുവച്ചു.
വഞ്ചി കയറിപ്പോയ വഞ്ചിക്കുളത്തെ രാജാവായ വലിയകോയിത്തന്പുരാന്‍റെ വിവരമൊന്നും കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന്‍റെ മരുമക്കള്‍ രാജ്യം ഭാഗിച്ചു. ചന്ദ്രോദയത്തില്‍ കടല്‍ കടന്നു തീര്‍ത്ഥയാത്ര പോയ രാജാവ് തന്‍റെ യാത്രക്ക് മുന്‍പ് രാജ്യം ഭാഗിച്ചു നല്‍കിയതാണെന്നും ഒരഭിപ്രായമുണ്ട്. എന്തായാലും കേരളം മൂന്നായി ഭാഗിക്കപ്പെട്ടു. തെക്ക് പദ്മനാഭപുരവും വടക്കു സമുദ്രതീരത്ത് സാമൂതിരിയും ഭരണം തുടങ്ങി. മദ്ധ്യദേശത്ത്‌നാടുവിട്ടുപോയ തമ്പുരാന്‍റെ പിന്മുറക്കാരും ഭരിച്ചു. ഭാഗം കഴിഞ്ഞിടക്കാണ് തറവാട്ടില്‍ പുതിയ ഒരുണ്ണി പിറന്നത്. നൂറ്റാണ്ടുകളുടെ പ്രണയത്തിന്‍റെ പരിസമാപ്തിയില്‍ ആര്യപുത്രനും ദ്രാവിഡപുത്രിക്കും ഒരു ഓമനപെണ്‍കുഞ്ഞു ജനിച്ചു. അമ്മയുടെ കാവ്യഭംഗിയും അച്ഛന്‍റെ തേജസ്സും കൊണ്ട് അനുഗ്രഹീതയായിരുന്നു മാലിനിയെന്ന ആ പെണ്‍കുഞ്ഞു.
നിരണത്തെ പണിക്കരുടെ തറവാട്ടില്‍ വച്ചായിരുന്നു ദ്രാവിഡപുത്രിയുടെ പ്രസവം. ആര്യപുത്രന്‍റെ വംശത്തില്‍പ്പെട്ട ഏതോ ഒരു നമ്പൂതിരിയുടെ ഇല്ലത്ത് വച്ചായിരുന്നു അവരുടെ പ്രണയസാഫല്യം. എന്നാല്‍ കീഴ്ജാതിക്കാരിയായ ഒരുത്തിയെ വീട്ടില്‍ പാര്‍പ്പിച്ചു അയിത്തവും ഭ്രഷ്ടും ഒന്നും വരുത്തണ്ട എന്ന് കരുതിയാകണം, ഗര്‍ഭിണിയായ ദ്രാവിഡപുത്രിയെ സംരക്ഷിക്കാന്‍ നമ്പൂതിരിമാരാരും ഉണ്ടായില്ല. അശരണയായ ആ ഗര്‍ഭിണിക്ക് അഭയം നല്‍കാന്‍ നിരണത്തുക്കാര്‍ മാത്രമേ മനസ്സ് കാണിച്ചുള്ളൂ. അവിടെ വച്ചു തന്നെ മാലിനി ജനിച്ചത് ഈശ്വരനിശ്ചയമാകും. തേനും വയമ്പും നുണര്‍ന്നും താരാട്ട് കേട്ടുറങ്ങിയും അവള്‍ വളര്‍ന്നു. ആ തറവാട്ടില്‍ പിച്ച വച്ചു നടന്ന മാലിനിയുടെ മണിത്തളയുടെ കിലുക്കം കേരളമൊട്ടാകെ മാറ്റൊലി കൊണ്ടു.
മാലിനിയുടെ ജനനത്തിനു ശേഷം അധികം താമസിക്കാതെ ദ്രാവിഡപുത്രിയും ആര്യപുത്രനും വേര്‍പിരിഞ്ഞു. മാലിനിയുടെ മണിത്തളയുടെ കിലുക്കത്തില്‍ മലനാട്ടുകാര്‍ അവരെ പറ്റിയോര്‍ത്തില്ല എന്നതാണ് സത്യം. ഏതാനം നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ദേവന്മാര്‍ക്ക് ഹവിസ്സും നിവേദ്യവും പങ്കിട്ടു കൊടുക്കാന്‍ വരുമ്പോഴല്ലാതെ ആര്യപുത്രനെ ആരും കണ്ടില്ല. ദ്രാവിഡപുത്രിയാകട്ടെ കാവേരിതീരത്തെ തന്‍റെ ദ്രാവിഡദേശത്തേക്ക് മടങ്ങി പോയി.
വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി. മാലിനിയെ വട്ടെഴുത്തും ഗ്രന്ഥ എഴുത്തും പഠിപ്പിക്കാന്‍ പേരുകേട്ട പണ്ഡിതനായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ തന്‍റെ നിളാതീരത്തെ തുഞ്ചന്‍പറന്പിലേക്ക് കൊണ്ടുപോയി. എഴുത്തച്ഛന്‍റെ കൈപിടിച്ച് ഹരിശ്രീ കുറിച്ച മാലിനി അദ്ദേഹം ചൊല്ലിക്കൊടുത്ത കഥകള്‍ ഏറ്റു ചൊല്ലി. വളര്‍ത്തച്ഛനായ തുഞ്ചന്‍റെ എഴുത്തുപുരയില്‍ അക്ഷരമഭ്യസിച്ചും മണല്‍ത്തിട്ടയിലിരുന്നു കഥകളും ശ്ലോകങ്ങളും ചൊല്ലിപ്പഠിച്ചും മാലിനി വളര്‍ന്നു. അച്ഛന്‍റെ കൈപിടിച്ചവള്‍ രാജസദസ്സുകളില്‍ ചെന്നു. ആ പെണ്‍കിടാവിന്‍റെ കിളിക്കൊഞ്ചല്‍ കേട്ടു രാജാക്കന്മാര്‍ നിര്‍വൃതിയണഞ്ഞു. അവളുടെ കിളിപ്പാട്ടിലൂടെ മലനാട്ടുകാര്‍ രാമായണവും മഹാഭാരതവും കേട്ടുരസിച്ചു. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും കഥകള്‍കേട്ടു അവരുടെ ഹൃദയങ്ങള്‍ ഭക്തിസാന്ദ്രമായി. തുഞ്ചന്‍റെ മകളായ മാലിനി മലനാടിന്‍റെ മനം കവര്‍ന്നു.
കസവുമുണ്ടു ചുറ്റി കറുത്തിടതൂര്‍ന്ന കൂന്തളത്തില്‍ തുളസ്സിക്കതിര്‍ചൂടി, തിരുവാതിരകുളിച്ചു ശിവക്ഷേത്രത്തില്‍ പൂജക്ക് പോകുന്ന മാലിനിയെ കണ്ടാല്‍ സരസ്വതീദേവി ഭൂമിയിലവതരിച്ചതാണെന്നേ ആരും പറയൂ. അവളുടെ സൌന്ദര്യവും വാക്ചാതുരിയും ദൂരെ ദൂരെ യവനദേശങ്ങളില്‍ പോലും പ്രശസ്തമായി. കേരങ്ങള്‍ വിളഞ്ഞ നാട്ടിലെ ആ മതിമോഹിനിയെ അവര്‍ കൈരളിയെന്നു വിളിച്ചു. മലനാടിന്‍റെ മനം കവര്‍ന്ന മതിമോഹിനിയായ മലയാളി പെണ്‍കൊടി, കൈരളി, അവളാണ് ഞങ്ങള്‍ മലയാളികളുടെ പോറ്റമ്മ.
ആര്യപുത്രനായ സംസ്കൃതത്തിനു ദ്രാവിഡപുത്രിയായ തമിഴില്‍ പിറന്ന, ഓരോ മലയാളിയുടെയും നാവില്‍ സരസ്വതീകടാക്ഷമായിവന്ന്, അവരുടെ ചേതനക്കും വികാരങ്ങള്‍ക്കും ശബ്ദരൂപംകൊടുത്തു ജീവന്‍ നല്‍കുന്ന പോറ്റമ്മേ, മലയാളഭാഷേ, അവിടുത്തെ ത്രിക്കാല്‍ക്കല്‍ വാക്കുകള്‍ കൊണ്ടൊരു ലക്ഷാര്‍ച്ചന.
കണക്കുപുസ്തകം
കണക്കുപുസ്തകം. വേറെ പേരൊന്നും കിട്ടീല്ലേ? തീർക്കാൻ എന്ത് കണക്കാണ് ഉള്ളത്? ഒരു കണക്കിന് കഥയും കണക്കല്ലേ, കഥയില്ലാത്ത കണക്കും കണക്കറ്റ കഥയും കഥയില്ലായ്മയല്ലേ?
എവിടെനിന്നോ വന്നു എവിടേക്കോ പോകുന്ന ചിന്തകള്‍. നിരന്തരമായ യാത്രക്കിടയില്‍ അല്‍പം വിശ്രമത്തിനായി അവര്‍ മനസ്സുകൾ തേടിയെത്തുന്നു. ജാതിമതവര്‍ഗ്ഗഭേദമില്ലാത്ത രാഷ്ട്രങ്ങളുടെയും രാശികളുടെയും കെട്ടുപാടുകളില്ലാത്ത, ആകാശത്തില്‍ പറന്നുനടക്കുന്ന പക്ഷികളെപോലെ സ്വതന്ത്രരായ ആശയങ്ങള്‍. പലപലനാടുകള്‍ കണ്ടവര്‍, പര്‍വ്വതങ്ങള്‍ കീഴടക്കിയവര്‍, കടലുകള്‍ നീന്തികടന്നവര്‍, ധ്രുവങ്ങളിലെ കൊടുംതണുപ്പില്‍ വിറയ്ക്കാതെനിന്നവര്‍, അവരെല്ലാം മനസ്സുകളിൽ വന്നു വിശ്രമിച്ചു പോകുന്നു.
മനുഷ്യമനസ്സുകളിൽ വച്ചവർ അറിവ് പങ്കുവച്ചു, ചങ്ങാതിമാരെയും ജീവിതപങ്കാളികളെയും കണ്ടെത്തി. വിഭിന്നരായ ചിലരവിടെ കൊമ്പ് കോര്‍ത്തു. തങ്ങളിലാരാണ് കേമരെന്നറിയാൻ വാഗ്വാദങ്ങള്‍ നടത്തി. വാഗ്വാദങ്ങള്‍ ചിലപ്പോൾ അങ്കത്തട്ടുകളിലും യുദ്ധക്കളങ്ങളിലും ചെന്നെത്തി. വിജയിച്ചവര്‍ ആശ്വമേധങ്ങള്‍ നടത്തി ദുര്‍ബലരെ അടിച്ചമര്‍ത്തി, തത്വശാസ്ത്രങ്ങളായി.
പ്രപഞ്ചഘടികാരത്തിന്‍റെ നിമിഷങ്ങളായ ഏതാനം ഋതുക്കാലങ്ങള്‍ അവരങ്ങിനെ മനസ്സിലെ വഴിയമ്പലങ്ങളില്‍ ചിലവഴിച്ചു വിശ്രമിച്ചു. വിശ്രമം മടുക്കുന്ന മുഹൂര്‍ത്തങ്ങളില്‍ പുതിയ ആശയങ്ങൾക്കും തത്ത്വങ്ങള്‍ക്കും വഴിമാറി വഴിയമ്പലങ്ങളുപേക്ഷിച്ചു; വെട്ടിപിടിച്ചതും നേടിയെടുത്തതുമായ എല്ലാമുപേക്ഷിച്ചു സൌഹൃദങ്ങളും ശത്രുതകളും മറന്നു സ്വതന്ത്രരായി തങ്ങളുടെ സത്യാന്വേഷണം തുടര്‍ന്നു.
വന്നുപോകുന്ന ആ വിരുന്നുകാര്‍ അന്വിഷിയുടെ മനസിൽ ഉപേക്ഷിച്ചുപോയ അവശേഷിപ്പുകളുടെ കണക്കുപുസ്തകമാണീ ഇ-ജന്മം. എന്‍റെ ചിന്തകളുടെ ചരിതം ഞാനിവിടെ കുറിക്കുന്നു.