Saturday, June 11, 2016

അടിമക്കാവ്

"ഉണ്ണീ, സൂപ്പർ ആയിട്ടുണ്ട്, നീ പണ്ട് എഴുതിയ കവിത എനിക്ക് ഓർമ്മ വന്നു"

" ടട്ടു ഇനിയും എഴുതണം, അത് വായിച്ചപ്പോൾ എല്ലാം നേരിട്ട് കണ്ട ഒരു ഫീലിങ് ആർന്നു"

കോരിചൊരിയുന്ന മഴയത്തു ഇമ്മാതിരി മുഖസ്തുതിയും കെട്ടു ഇൻസ്പയർ ആയി മുറ്റത്തെക്ക് നോക്കിയപ്പോഴാണ്  മാവും കൊന്നയും ഒക്കെ മഴയിൽ ആർത്തു ഉല്ലസിക്കുന്നത് കണ്ടത്. മനസ്സിൽ പെട്ടന്ന് ആ കാവിന്റെ ഓർമ്മ വന്നു. അവിടെ പോയിട്ട് വർഷങ്ങൾ ആയി, കാട്ടിനുള്ളിൽ ഒരു മനോഹരമായ കാവ്, അത്രയെ ഓർമ്മയുള്ളൂ. ഈ മഴയിൽ ആ കാവിലെ ദൈവങ്ങൾ എത്ര മാത്രം സന്തോഷത്തിൽ ആയിരിക്കും.

അയൻ റാൻഡിനെ ഉപാസിക്കാൻ തുടങ്ങിയ പിന്നെ അമ്പലത്തിൽ ഒന്നും പോകാത്തത് കൊണ്ടും ഒരു നിരീശ്വരവാദി ഇമേജ് ഉള്ളത് കൊണ്ടും ആദ്യം ഒന്ന് അമാന്തിച്ചതാണു, പക്ഷെ കുഞ്ഞുനാളിലെ ഓർമ്മകളുടെ ഗ്രഹാതുരത്വമാണോ അതോ ശ്രാദ്ധനാളിൽ അച്ഛന്റെ അടിമക്കാവിനോടു തോന്നിയ സെന്റിമെന്റസ് ആണോ എന്തോ ഒന്ന് എന്നെ അവിടേയ്ക്ക് പോകാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

സന്ധ്യയായി അവിടെ എത്തിയപ്പോൾ. ഇടതൂർന്ന മരങ്ങൾ അവരുടെ കൈകൾ കൊണ്ട് ചെങ്കൽ പാകിയ നടവഴികളെ സൂര്യരശ്മികളിൽ നിന്നും മറച്ചു പിടിച്ചിരിക്കുന്നു. ചീവിടുകൾ തമ്മിലുള്ള കലഹം ആ കാട്ടിനുള്ളിലെ ശാന്തതക്കു ഭംഗം വരുത്തുന്നു. ഞങ്ങളെ വരവേൽക്കാൻ കറുത്ത് ഇരുണ്ട കാർമേഘങ്ങൾ ഒരു നല്ല മഴയുമായി തയ്യാറായി നിൽക്കുന്നു.ഒട്ടും താമസിച്ചില്ല, അമ്പലത്തിന്റെ കവാടം കടന്നതും അവർ ജലവൃഷ്ടി നടത്തി സ്വാഗതം ചെയ്തു.

വളഞ്ഞ സ്റ്റീൽ കമ്പികളാൽ ബന്ധിക്കപ്പെട്ട നൈലോൺ തുണിയുടെ മറവിൽ മുന്നോട്ടു വച്ച ഓരോ ചുവടുകളും എന്നെ ആധുനിക ലോകത്തിന്റെ അശാന്തമായ കൊലഹളങ്ങളിൽ നിന്നും അകലെ പ്രകൃതിയുടെ ശാന്തമായ അകത്തളങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന പോലെ തോന്നി.

ഭൂമിയുടെ സ്‌ത്രൈണ ഭാവം ഉദ്‌ഘോഷിക്കുന്ന സ്വയംഭൂ, അതിനെ മറയ്ക്കുന്ന ഗോളകകൾ, അവയ്ക്കു ചുറ്റും നിലവിളക്കുകൾ. മനുഷ്യനെ അവന്റെ ഉള്ളിലെ നിത്യശാന്തിയിലേക്ക് നോക്കാൻ അവയുടെ ചൈതന്യം, പ്രേരിപ്പിക്കുന്നു ഉത്തേജിപിക്കുന്നൂ.

"ടട്ടു അമ്പലത്തിൽ വന്നതുകൊണ്ടാകും മഴപെയ്യുന്നതു, എന്തൊരു ഭംഗിയാ മഴയത്ത് ഇവിടെ ഈ കാടും കാവും ഒക്കെ കാണാൻ"

കാവിലെ ഭഗവതിയുടെ മുഖം പോലെ പ്രസന്നമായിരുന്നു അവളുടെ മുഖം.

കോരിച്ചൊരിയുന്ന മഴയത്തും പ്രദക്ഷിണ വഴിയിൽ ധ്യാനിച്ചിരിക്കുന്ന ആദി ശങ്കരന്റെ വെണ്ണക്കൽ പ്രതിമയോട് എനിക്ക് അസൂയ തോന്നി. വിശ്വാസം അത് യുക്തിക്കു നിരക്കുന്നതല്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിൽ വളരെ ഫലപ്രദം തന്നെ.

"ഉഗ്രരൂപത്തിൽ ഉള്ള ഭദ്രകളിയാണ് അവിടെ. നേരെ ഇടത്തോട്ടു കാണുന്ന വഴിയിലൂടെ നടന്നാൽ മതി, റോഡുപണിയാണ് വണ്ടി പോകില്ല."

മേലേക്കവും കീഴക്കാവും കണ്ടു ഞങ്ങൾ ഇതു വരെ പോയിട്ടില്ലാത്ത കണ്ണേങ്കാവിനെ പറ്റി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു.

ജന്മസിദ്ധമായ ആകാംഷയാണോ അതോ ആ കാവിന്റെ സൗന്ദര്യം ഉണർത്തിയ ആത്മീയ അഭിവാഞ്ഛയാണോ എന്ന് അറിയില്ല, കൂടെ ഉള്ളവരെ പിന്നിലാക്കി കൂർത്ത കൽച്ചീളുകളെ വകവയ്ക്കാതെ ഞാൻ ആ മെറ്റൽ വിരിച്ച വഴിയിലൂടെ വേഗം നടന്നു. വലിയ മൈതാനവും കടന്നു ഏകനായി ക്ഷേത്രമതിൽകെട്ടിൽ കയറി.

ഭക്തിയോടെ കുറേപേർ ദീപാരാധനക്കു അടച്ച നടയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു. പട്ടും വാളും ചിലങ്കയും നടയ്ക്കു പുറത്തു വയ്ച്ചിരുന്നതു കണ്ടു, വെളിച്ചപ്പാടിന്റെ തുള്ളലും അരുളിപാടും കാത്തു നിൽക്കുന്നവരാണ് പുറത്തു എന്ന് മനസ്സിലായി.

അല്പനേരം അവിടെ നിന്നു പക്ഷേ നടതുറന്നില്ല, കൂടെയുള്ളവരെപറ്റി അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. അവർ എവിടെ എന്ന് നോക്കാൻ പുറത്ത് ഇറങ്ങിയപ്പോൾ, അതാ രൗദ്ര ഭാവത്തിൽ ഭദ്രകാളിയെപോലെ എന്നെ നോക്കി കലിതുള്ളി ഒക്കത്ത് കുഞ്ഞിനേയും വച്ച് അവൾ നടന്നു വരുന്നു. ഉള്ളിലെ മൂർത്തിയുടെ  ഭാവം നട തുറക്കുന്നതിനു മുൻപേ എനിക്ക് മനസ്സിലായി.

കുടുബം നൈലോൺതുണിയെ പിടിച്ചുകെട്ടുന്ന കുടകമ്പികൾ പോലെയാണ്, ഭാര്യയുടെ മുഖം മൺസൂൺ മേഘത്തെപോലെയും. കാവിലെ ഭാഗവതിയെപോലെ സൗമ്യമായി പെയ്യുന്ന മഴയ്ക്ക് ചുടലപ്പറമ്പിലെ ഭദ്രകാളിയാകാൻ നൂറുമീറ്റർ കരിങ്കൽ പാത കടക്കാനുള്ള നേരമേ വേണ്ടു.

No comments:

Post a Comment